കൊച്ചി: വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കോഴിമുട്ടയുടെ വിലയിലും കുതിപ്പ്. 7.60 രൂപയാണ് ഇന്നലെ കൊച്ചിയിൽ മുട്ടയുടെ റീട്ടെയിൽ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുവർഷത്തിൽ മുട്ടവിലയിലുണ്ടായത്.
ഗ്രാമീണമേഖലകളിൽ 7.70 - 7.90 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ഹോൾസെയിൽ വില 7.20 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണു കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ചരക്കുകൂലി ഉൾപ്പെടെ കേരളത്തിലെത്തുന്പോൾ മുട്ട ഒന്നിന് 6.90 രൂപയാകുമെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മുട്ടയുടെ വിലയിലുണ്ടായ വർധന 1.50 മുതൽ രണ്ടു രൂപ വരെയാണ്. 2025 ജനുവരിയിൽ 4.90 ആയിരുന്നു ചില്ലറ വില. ജൂണിൽ ഇത് 5.60 രൂപയിലെത്തി. ഡിസംബറിൽ 6.50 രൂപയിലേക്കു വില ഉയർന്നിരുന്നു. ഇതിൽനിന്നാണു ഇപ്പോൾ വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചത്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഡിമാൻഡ് കൂടിയതും തമിഴ്നാട്ടിൽനിന്നെത്തിക്കുന്നത് കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമെന്ന് എറണാകുളത്തെ വ്യാപാരിയായ പി.വി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ക്രിസ്മസ് സീസണിൽ സാധാരണനിലയിൽ നേരിയ വിലക്കയറ്റം ഉണ്ടാകാറുണ്ട്.ഇപ്പോഴത്തെ വില റിക്കാർഡാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സ്റ്റോറുകളിൽ മുട്ടവില എട്ടു രൂപയ്ക്കു മുകളിലാണ്. പ്രമുഖ ഓൺലൈൻ സ്റ്റോറിൽ 30 കോഴിമുട്ടയുടെ ട്രേയ്ക്ക് ഇന്നലെ കുറഞ്ഞ വില 259 രൂപയാണ്. ഒന്നിന് 8.63. ഗ്രേഡ് കൂടിയതെങ്കിൽ 30 എണ്ണത്തിന്റെ വില 450 രൂപയാണ്.
നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് (എൻഇസിസി) രാജ്യത്തു മുട്ടവില നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുംഉയർന്ന വിലയിലാണ് മുട്ടവ്യാപാരം നടക്കുന്നതെന്ന് എൻഇസിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.